ഹെയ്തി : ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഒ-പ്രിൻസിന് സമീപമുള്ള കെൻസ്കോഫിൽ ആഭ്യന്തര കലാപത്തെ തുടർന്ന് അഭയം പ്രാപിച്ചവർ കഴിഞ്ഞിരുന്ന ക്രൈസ്തവ ദൈവാലയത്തിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ കുറഞ്ഞത് 47 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികളും പ്രാദേശിക അധികാരികളും നൽകുന്ന വിവരമനുസരിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഞായറാഴ്ച രാത്രി 10:30-ഓടെ ആരംഭിച്ച ആക്രമണം തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ടുനിന്നു. വിവ് അൻസാൻം എന്ന കുപ്രസിദ്ധ ഗുണ്ടാ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കെൻസ്കോഫ് മേയർ മാസില്ലൺ ജീൻ വ്യക്തമാക്കി. ‘ആർക്ക് ഓഫ് ദി ന്യൂ കവന്റന്റ്’ എന്ന ഇവാഞ്ചലിക്കൽ സഭയുടെ ആരാധനാലയം, നിരവധി വീടുകൾ, വാഹനങ്ങൾ എന്നിവ അക്രമികൾ തീയിട്ടു നശിപ്പിക്കുകയും മൃഗങ്ങളെപ്പോലും വെടിവെച്ചുകൊല്ലുകയും ചെയ്തു.
50-ലധികം ആളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെയ്തി സർക്കാർ അറിയിച്ചു. കുറ്റവാളികൾക്ക് യാതൊരു ഇളവും നൽകില്ലെന്നും പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാക്കുമെന്നും അധികാരികൾ ഉറപ്പുനൽകി.

Comments are closed.