ജെറുസലേം : വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമമായ തായ്ബെയിൽ ജൂത കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, വിഷയം ഉടനടി പരിഹരിക്കാൻ ലിയോ പതിനാലാമൻ മാർപ്പാപ്പ ഇടപെടണമെന്ന് വികാരി ഫാ. ബഷാർ ഫവാദ്ലെ അഭ്യർത്ഥിച്ചു. തങ്ങളുടെ സംരക്ഷണത്തിനും നിലനിൽപ്പിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.
പള്ളികൾ തീയുവെക്കാനും വാഹനങ്ങളും ഒലിവ് തോട്ടങ്ങളും നശിപ്പിക്കാനും കുടിയേറ്റക്കാർ ശ്രമിക്കുന്നത് അനുദിനം വർദ്ധിച്ചുവരികയാണ്. നിയമപരമായ വഴികൾ ഫലപ്രദമാകാത്തതിനാൽ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭീഷണികൾ സഹിക്കാനാകാതെ പല കുടുംബങ്ങളും സ്വന്തം മണ്ണും വീടും ഉപേക്ഷിച്ച് നാടുവിടാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്.
തായ്ബെ ഗ്രാമത്തിന്റെ സംരക്ഷണം കേവലം ജീവനക്കാക്കുക എന്നതിൽ ഉപരിയായി വിശുദ്ധ നാട്ടിലെ ചരിത്രപരമായ ക്രൈസ്തവ സാന്നിദ്ധ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് സഭ ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പൗരന്മാർക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും വികാരി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

Comments are closed.