ചൈന : വ്യാവസായിക ഉത്പാദനം കൂട്ടാൻ ചൈനീസ് ഫാക്ടറികളിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വൻതോതിൽ വിന്യസിക്കുന്നത് വലിയ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഉത്പാദനക്ഷമത കൂട്ടാനുള്ള ഈ സാങ്കേതിക മുന്നേറ്റം സാധാരണക്കാരായ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയാണ് ഇല്ലാതാക്കുന്നത്.
റോബോട്ടുകൾക്ക് വെളിച്ചം ആവശ്യമില്ലാത്തതിനാൽ വൈദ്യുതി ലാഭിക്കാൻ പൂർണ്ണമായും ഇരുട്ടിൽ പ്രവർത്തിക്കുന്ന ‘ഡാർക്ക് ഫാക്ടറികൾ’ ചൈനയിൽ വ്യാപകമാവുകയാണ്. മുൻപ് അയ്യായിരത്തിലധികം പേർ ജോലി ചെയ്തിരുന്ന മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റുകൾ ഇപ്പോൾ വെറും അമ്പതോ അറുപതോ സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് റോബോട്ടുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്.
യന്ത്രവൽക്കരണത്തിലൂടെ ഉത്പാദനത്തിൽ 250 ശതമാനത്തിലധികം വർദ്ധനവും പിഴവുകളിൽ വലിയ കുറവും കമ്പനികൾക്ക് നേടാനായെങ്കിലും, ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ റോബോട്ടുകൾ കൈക്കലാക്കിയത് വലിയൊരു ജനവിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Comments are closed.