Ultimate magazine theme for WordPress.

സംസ്ഥാനത്ത് ഇന്നു മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ; ആദ്യം മുൻഗണനക്കാർക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതൽ 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് കൊവിഡ് 19 വാക്സിൻ വിതരണം ചെയ്തു തുടങ്ങും. വാക്സിൻ്റെ ലഭ്യതക്കുറവ് പരിഗണിച്ച് മുൻഗണനാ വിഭാഗക്കാര്‍ക്കാണ് ആദ്യം വാക്സിൻ നല്‍കുക. വാക്സിൻ വിതരണകേന്ദ്രങ്ങളിൽ ഇവര്‍ക്ക് പ്രത്യേകം ക്യൂ ഉണ്ടാകും. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്ത് മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് വാക്സിൻ ലഭിക്കുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ല. 45 വയസ്സിനു താഴെയുള്ള മുൻഗണനാ വിഭാഗക്കാര്‍ കൊവിൻ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിൻ്റെ covid19.kerala.gov.in/vaccine എന്ന പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങളും കൊവിൻ രജിസ്ട്രേഷൻ നമ്പറും ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റു അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വാക്സിനേഷനുള്ള വിശദമായ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിൻ്റെ പോര്‍ട്ടൽ വഴി രണ്ട് ദിവസത്തിനകം 1.91 ലക്ഷം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു.ബുക്ക് ചെയ്ത തീയതി, സമയം, വാക്സിനേഷൻ കേന്ദ്രം എന്നിവ അറിയിച്ചു കൊണ്ടുള്ള എസ്എംഎസ് ലഭിച്ചവരാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്. ഈ എസ്എംഎസും തിരിച്ചറിയൽ രേഖയും രോഗവിവരം സംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങളും സര്‍ട്ടിഫിക്കറ്റ് മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്സിനേഷനു വേണ്ട പണം മുടക്കുന്നത് സംസ്ഥാനം നേരിട്ടാണ്. ഇത്തരത്തിൽ രാജ്യത്തെ രണ്ട് വാക്സിൻ നിര്‍മാതാക്കളിൽ നിന്നായി വാങ്ങിയ അഞ്ച് ലക്ഷത്തോളം ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇത് ഈ വിഭാഗത്തിനു തന്നെ ഉപയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നുമായി ഒരു കോടിയോളം ഡോസ് വാക്സിനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ ആഗോള ടെൻഡര്‍ വഴി വിദേശനിര്‍മിത വാക്സിനുകളും വാങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Sharjah city AG