അബൂജ: നൈജീരിയയിലെ കടുനയിൽ ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ക്രൈസ്തവ ദൈവാലയങ്ങൾ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ തട്ടിക്കൊണ്ടുപോയ 31 പേരെ നൈജീരിയൻ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു. സായുധരായ തോക്കുധാരികൾ കാത്തലിക്, ഇവാഞ്ചലിക്കൽ പള്ളികൾ വളഞ്ഞ് വിശ്വാസികളെ ബന്ദികളാക്കുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ പ്രദേശം വളഞ്ഞ സൈന്യം നടത്തിയ മിന്നൽ പരിശോധനയിലാണ് അക്രമികളുടെ പിടിയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
പ്രാർത്ഥനയ്ക്കിടെ വിശ്വാസികളെ തോക്കിൻമുനയിൽ നിർത്തി വനപ്രദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ സൈന്യം കാട് വളയുകയും അക്രമികളെ പിന്തുടരുകയും ചെയ്തു. വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 31 ബന്ദികളെയും കണ്ടെത്തിയത്. മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവർക്ക് നിലവിൽ ആവശ്യമായ വൈദ്യസഹായവും ഭക്ഷണവും നൽകിവരുന്നതായി സൈനിക വക്താവ് അറിയിച്ചു.

Comments are closed.