*രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: 13 വർഷമായി കോമയിലായിരുന്ന ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാം എന്ന് സുപ്രീംകോടതി*
ദില്ലി: രാജ്യചരിത്രത്തിൽ ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി.13 വർഷമായി കോമയിലായിരുന്ന ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാം എന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ ഹരീഷ് റാണയുടെ ദയാവധത്തിനുള്ള അപേക്ഷ അംഗീകരിച്ച്, 13 വർഷമായി വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ ചികിത്സ അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് 2013 മുതൽ കോമയിൽ കഴിയുന്ന റാണയുടെ ദുരിതാവസ്ഥ കണ്ട് വൃദ്ധമാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെപി പർദ്ദിവാലാ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.
അന്തസ്സോടെ മരിക്കാനുള്ള അവകാശം പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനമെടുത്തത്. ചികിത്സ തുടർന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്നും ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി വെന്റിലേറ്റർ സഹായം പിൻവലിക്കാൻ നിർദേശിച്ചത്. റാണയുടെ കുടുംബത്തിന്റെ പ്രവൃത്തിയെ കോടതി നിസ്വാർത്ഥമെന്ന് വിശേഷിപ്പിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം. 2018-ൽ ദയാവധം നിയമവിധേയമാക്കിയ ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ അനുമതിയാണിത്.

Comments are closed.