കാക്കനാട് : സമുദായത്തെയും കർഷകരെയും നിരന്തരമായി അവഗണിക്കുന്ന രാഷ്ട്രീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചു പരിഗണിക്കുമെന്നും അല്ലാത്തവരെ സഭയും അവഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണങ്ങളിൽ കർഷകരെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടുവെന്നും ദേശീയ വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതികൾ അനിവാര്യമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ സർക്കാർ നടത്തുന്ന ഒളിച്ചുകളി സമുദായത്തോടുള്ള അവഹേളനമാണെന്ന് മാർ റാഫേൽ തട്ടിൽ തുറന്നടിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതസൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുന്നതിനൊപ്പം തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും സാമൂഹിക നീതി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Comments are closed.