കമ്പാല: ഉഗാണ്ടയിൽ സുവിശേഷകനായ കൊങ്കോണ കാസിമു (42) മതതീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡിസംബർ 12-ന് ബുസിയ ടൗണിൽ നടന്ന പരസ്യമായ ക്രൈസ്തവ-മുസ്ലിം സംവാദത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് കാസിമുവിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്.
ബൈബിളിലും ഖുർആനിലും പ്രാവീണ്യമുണ്ടായിരുന്ന കാസിമു നിരവധി പേരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചിരുന്നു. സംവാദത്തിന് പിന്നാലെ നകലാമ ചതുപ്പ് പ്രദേശത്ത് അക്രമികൾ കാസിമുവിനെ തടഞ്ഞുനിർത്തി തലയ്ക്ക് മർദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന റീച്ചൽ ക്യാക്കുവ എന്ന സുവിശേഷകയ്ക്കും ഗുരുതരമായി പരിക്കേറ്റു. കാസിമുവിന്റെ മരണം പ്രാദേശിക ക്രൈസ്തവ സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല.

Comments are closed.