തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘ്പരിവാർ ആക്രമണങ്ങൾ കടുത്ത ആശങ്കയുണർത്തുന്നതാണെന്ന് ക്ലീമിസ് കത്തോലിക്ക ബാവ. ജീവൻ അപഹരിക്കാനും മർദിക്കാനും ഭയപ്പെടുത്താനും ആക്രമികൾക്ക് കഴിയുമെങ്കിലും യേശുവിന്റെ നാമം ഭൂമിയിൽ നിന്ന് എടുത്തുമാറ്റാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആക്രമണങ്ങളെ നേരിടാൻ വിശ്വാസികൾ ഐക്യത്തോടെ ധൈര്യപൂർവം മുന്നോട്ടുപോകണമെന്നും ക്ലീമിസ് ബാവ പറഞ്ഞു. കരോൾ സംഘങ്ങൾ ഉൾപ്പെടെയുള്ള ക്രിസ്മസ് ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന അക്രമങ്ങൾ രാജ്യത്തും ലോകത്തും വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർക്കാൻ മറ്റ് ആഘോഷങ്ങൾ മുന്നോട്ട് വച്ച് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിമർശിച്ചു. ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാൻ അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയും പറഞ്ഞു. ആക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് സി.എസ്.ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പ്രതികരിച്ചു. എല്ലാ മതങ്ങൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.

Comments are closed.