പുനലൂർ : ഡിസം.23 ന് പുനലൂരിൽ നടന്ന പ്രസ്ബിറ്ററി മീറ്റിംഗിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഭാ സൂപ്രണ്ട് പാ. ടി ജെ.സാമുവൽ, സഭയുടെ മുൻ സെക്രട്ടറി പാ. ടി വി പൗലോസിനോട് തനിക്കുണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകളും വേദനകളും പരസ്യമായി പങ്കുവെക്കുകയും ഇരുവരും ക്ഷമ ചോദിച്ച് നിരപ്പ് പ്രാപിക്കുകയും ചെയ്തു. ഇതോടെ അരനൂറ്റാണ്ടിലേറെയായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിൽ പ്രത്യക്ഷവും പരോക്ഷമായും നിലനിന്നിരുന്ന വിഭാഗീയതയ്ക്ക് വിരാമമായി.
എറ്റുപറച്ചിലും അന്യോന്യം ക്ഷമ ചോദിക്കലും നിറഞ്ഞ ഈ പ്രസ്ബിറ്ററി മീറ്റിംഗ്, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചരിത്രത്തിൽ അപൂർവമായ ആത്മീയ അനുഭവമായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസ്ബിറ്ററന്മാരും പരസ്പരം ക്ഷമ ചോദിച്ചും തെറ്റുകൾ ഏറ്റുപറഞ്ഞും മുന്നോട്ട് വന്നു. വികാരാധീനരായി കണ്ണീരോടെ അന്യോന്യം നിരപ്പ് പ്രാപിക്കുന്ന നിരവധി ദൃശ്യങ്ങൾ യോഗത്തിൽ സാക്ഷ്യമായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരും അസാധാരണമായ പരിശുദ്ധാത്മസാന്നിധ്യം അനുഭവിച്ചതായി സാക്ഷ്യപ്പെടുത്തി. ഒരു സാധാരണ ബിസിനസ് മീറ്റിംഗിനെക്കാൾ അധികം ആത്മീയ പുനരുജ്ജീവനത്തിന്റെ വേദിയായി യോഗം മാറിയതായും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സഭാ രാഷ്ട്രീയവും അധികാരമത്സരങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിർണായക തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി, ഇനി മുതൽ അസംബ്ലീസ് ഓഫ് ഗോഡിൽ ഒരാൾക്കും ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പരസ്യമായോ രഹസ്യമായോ പറയാൻ അനുവാദമില്ല. മറ്റൊരാൾക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നതും അനുവദനീയമല്ലെന്ന് യോഗം വ്യക്തമാക്കി. അസംബ്ലീസ് ഓഫ് ഗോഡിൽ ഇനി മുതൽ ഗ്രൂപ്പ് യോഗങ്ങൾ, തിരഞ്ഞെടുപ്പ് പ്രചരണം, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം, പാനൽ സംവിധാനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കാനും തീരുമാനമായി. ഈ തീരുമാനങ്ങൾ ആത്മാർത്ഥമായി നടപ്പിലാക്കുന്ന പക്ഷം, 2026-ലെ കോൺഫറൻസിൽ ദൈവം നിയമിക്കുന്ന ആളുകൾ സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസവും അംഗങ്ങൾ പങ്കുവെച്ചു.

Comments are closed.