കൊല്ലം: ക്രൈസ്തവ മതാചാരപ്രകാരം മൃതദേഹം കല്ലറയിലോ മണ്ണിലോ അടക്കം ചെയ്യുന്നതാണ് പതിവ്. എന്നാൽ കോടതിയുടെ നിയന്ത്രണങ്ങൾ മൂലം തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളിയിൽ പുതിയ സംസ്കാരരീതിക്ക് തുടക്കം കുറിച്ചു. ഇടവക സ്വന്തമാക്കിയ സെമിത്തേരിയിൽ സംസ്കാരം നടത്താനാകില്ലെന്നു സമീപവാസികൾ കോടതിയെ സമീപിച്ചതോടെ പരമ്പരാഗത സംസ്കാരക്രമം അനിശ്ചിതത്വത്തിലായി.
സെമിത്തേരിയിൽ കല്ലറയോ മണ്ണടക്കമോ അനുവദിക്കാനാവില്ലെന്ന കോടതി നിർദ്ദേശത്തെ തുടർന്ന്, കൊല്ലം രൂപതയുടെ അനുമതിയോടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന രീതിയിലേക്ക് പള്ളി മാറി. ഗ്യാസ് സംവിധാനം ഉപയോഗിച്ചാണ് ദഹനം നടത്തുന്നത്. തുടർന്ന് ചാരം മതാചാരപ്രകാരം സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പ്രകൃതിക്കും സമീപവാസികൾക്കും ഇതിലൂടെ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും കോടതി വിധി ലംഘനമല്ലെന്നും പള്ളി വ്യക്തമാക്കുന്നു.
സ്ഥലപരിമിതി മറികടക്കാൻ സഹായിക്കുന്ന ഈ രീതിയിൽ ഇതിനോടകം രണ്ട് മൃതദേഹങ്ങൾ സംസ്കരിച്ചുകഴിഞ്ഞു. ഒടുവിൽ ഓശാന ഭവനത്തിൽ താമസിച്ചിരുന്ന ക്ലീറ്റസിന്റെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഇനി ഈ പുതിയ രീതിയാണ് തുടരാനെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു

Comments are closed.