മൽക്കൻഗിരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിൽ 25 വർഷം പഴക്കമുള്ള ഒരു പെന്തക്കോസ്ത് പള്ളി തീവ്ര ഹിന്ദു പ്രവർത്തകർ തകർത്ത സംഭവത്തിൽ ആശങ്ക വർധിക്കുന്നു. നവംബർ 16-ന് അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. ഗട്ടിഗുഡ ഗ്രാമത്തിലെ യുണൈറ്റഡ് ക്രിസ്ത്യൻ ഇന്ത്യൻ മിഷൻ പള്ളിയാണ് തകർക്കപ്പെട്ടത്.
വലിയ നാശനഷ്ടങ്ങളാണ് പള്ളിക്ക് സംഭവിച്ചിരിക്കുന്നത്. മേൽക്കൂര, ഭിത്തികൾ, വാതിലുകൾ, ജനലുകൾ, അൾത്താര എന്നിവ പൂർണ്ണമായും തകർക്കപ്പെട്ടു. ഫർണിച്ചറുകളും പള്ളിയുടെ ശബ്ദ സംവിധാനവും നശിപ്പിക്കപ്പെട്ടു. മൽക്കൻഗിരി ജില്ലാ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്റ് ബിജയ് പുസരു മാധ്യമങ്ങളോട് സംസാരിക്കവെ ഞങ്ങളുടെ പള്ളി തകർക്കപ്പെട്ടതിൽ ഞങ്ങൾ പൂർണ്ണമായും ഞെട്ടിയിരിക്കുകയാണ്. ഇത് സമീപ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾക്കിടയിൽ ഭയവും സംഘർഷാവസ്ഥയും സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞു. യുണൈറ്റഡ് ബിലീവേഴ്‌സ് കൗൺസിൽ നെറ്റ്‌വർക്ക് ഓഫ് ഇന്ത്യയുടെ ബിഷപ്പ് പല്ലബ് ലിമ പള്ളി തകർത്തതിനെ ജില്ലയിലെ സുവിശേഷ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണം എന്ന് വിശേഷിപ്പിച്ചു.

Comments are closed.