തബൂക്ക്: സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ തബൂക്കിലെ മസ്യൂൺ പ്രദേശത്ത് പതിനാരായിരം വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ കണ്ടെത്തിയെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ.
അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴയ മനുഷ്യവാസ സ്ഥലമായ ഈ മേഖല ഇസ്ലാം വരുന്നതിനു മുൻപുള്ള അറേബ്യയുടെ മത, സാമൂഹിക, സാംസ്കാരിക ജീവിതം സംബന്ധിച്ചുള്ള സൂചനകൾ നൽകും. ഗ്രാനൈറ്റ് കല്ലുകളിൽ നിർമ്മിച്ച വീടുകളും സംഭരണകേന്ദ്രങ്ങളും അടുക്കളകളും തീ കത്തിച്ച അടുപ്പുകളും അടങ്ങിയ പ്രാചീന നിർമ്മിതികളാണ് പുരാവസ്തുശാസ്ത്രജ്ഞർ കണ്ടെത്തിയത്. അമ്പുതലകൾ, കത്തികൾ, അരിവാളുകൾ, ക്വാർട്സ്, അമസോണൈറ്റ്, ചിപ്പി മുതലായവ ഉപയോഗിച്ച് നിർമ്മിച്ച ആഭരണങ്ങൾ, മനുഷ്യനും മൃഗങ്ങളുടെയും അസ്ഥികൾ, ജ്യാമിതീയ ആകൃതികളാൽ അലങ്കരിച്ച കല്ലുകൃതികൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
വേട്ടയാടലും കൃഷിയും ചേർന്ന ജീവിതരീതി അക്കാലത്ത് ഇവർ പിന്തുടർന്നിരുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അറേബ്യയുടെ മണൽതിട്ടകൾക്കിടയിൽ മറഞ്ഞുകിടന്നിരുന്ന ചരിത്രത്തിന്റെ ഒരു പേജ് വീണ്ടും തുറന്നതായും മനുഷ്യ സംസ്കാരത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ
അറേബ്യൻ ഉപദ്വീപ് മുഖ്യപങ്ക്
വഹിച്ചിരുന്നതായും സൗദി അധികാരികൾ പറയുന്നു.

Comments are closed.