ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സ്ഥിരീകരിച്ചു. എങ്കിലും നിരവധി ഗൗരവമേറിയതും തന്ത്രപ്രധാനവുമായ വിഷയങ്ങൾ ഇനിയും പരിഹരിക്കാനുണ്ടെന്നും അതിനാൽ കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസ് വൃത്തങ്ങൾ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ചർച്ചകളിലെ ഏറ്റവും വലിയ തടസ്സം റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന താരിഫാണ്. അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിലവിൽ മൊത്തം 50% അധിക തീരുവയാണ് ഈടാക്കുന്നത്.
ഇതിൽ 25% താരിഫ്, റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള ശിക്ഷാ നടപടി എന്ന നിലയിൽ അമേരിക്ക ചുമത്തിയതാണ്. ഇത്തരം താരിഫ് അന്യായവും യുക്തിരഹിതവുമാണ് എന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നു. ഈ അധിക തീരുവ പിൻവലിക്കാൻ ഇന്ത്യ ശക്തമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജ്ജ ഇറക്കുമതി ചെയ്യുന്നതിനും ഇന്ത്യ സമ്മതിച്ചാൽ നിലവിലെ 50% താരിഫ് 15 ശതമാനത്തോളമായി കുറയ്ക്കാൻ അമേരിക്ക തയ്യാറായേക്കും.

Comments are closed.