ഡമാസ്കസ്: സിറിയയിൽ കൊല്ലപ്പെടുന്നവരില്‍ ഏറെയും ക്രിസ്ത്യാനികളാണെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ജോണ്‍ പത്താമന്‍. ക്രൈസ്തവര്‍ക്കെതിരെയുള്ള വംശഹത്യമായി മാറുകയാണ് സിറിയയിലെ ആഭ്യന്തര കലാപം.
കഴിഞ്ഞ ദിവസം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബത്തെ മുഴുവനും ആക്രമികള്‍ കൊലപ്പെടുത്തിയെന്ന്
പാത്രിയാര്‍ക്കീസ് പറഞ്ഞു. ടാര്‍ട്ടസിലെ സെന്റ് ഏലിയാസ് പള്ളിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനായ ഫാ. യോഹാന്‍ യൂസഫ് ബൂത്രോസാണ് കൊല്ലപ്പെട്ട വൈദികന്‍. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്‌കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ അക്രമങ്ങള്‍ ക്രൈസ്തവ വേട്ടയായി മാറിയെന്ന് ഓര്‍ത്തഡോക്‌സ് നേതൃത്വം വ്യക്തമാക്കി.
അസദ് ഭരണകൂടത്തിന്റെ ശക്തികേന്ദ്രമായിരുന്ന, അലാവൈറ്റ് മേഖലയിലെ രണ്ട് തീരദേശ നഗരങ്ങളായ ടാര്‍ട്ടസ്, ലതാകിയ എന്നിവിടങ്ങളില്‍ നിന്ന് 800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍ക്കാലിക പ്രസിഡന്റ് അഹ്‌മദ് അല്‍-ഷാറക്ക് പിന്തുണ നല്‍കുന്ന തീവ്രവാദ വിഭാഗമായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമാണ് അസദിന്റെ വിശ്വസ്തരുടെ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നത്.

Comments are closed.