പത്തനംതിട്ട: സുവിശേഷത്തിന്റെ വ്യാപനത്തിനും സഭകളുടെ വളർച്ചയ്ക്കും ക്രൈസ്‌തവ എഴുത്തുകാർ രചനകളിലൂടെ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ബ്രദർ ജയിംസ് വർഗീസ് ഐ.എ.എസ് പറഞ്ഞു. പത്തനംതിട്ട സുവിശേഷാലയത്ത് നടന്ന ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 37 മത് വാർഷിക സമ്മേളനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി പ്രസിഡൻറ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു. ബ്രദർ ജോർജ് കോശി മൈലപ്ര മുഖ്യപ്രഭാഷണം നിർവഹിച്ചു.
ക്രൈസ്‌തവ മിഷനറിമാർ സമൂഹത്തിൽ ചെയ്‌ത മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക ഇടപെടലുകളെക്കുറിച്ചും ഇവാ. ജെ സി ദേവ് പ്രഭാഷണം നടത്തി. എം വി ബാബു കല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അക്കാദമിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 2024 ലെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡുകൾ ബ്രദർ കെ.എ ഫിലിപ്പിനും (വില്യം കേറി അവാർഡ്), പാസ്റ്റർ മനു ഫിലിപ്പിനും (കെ.വി സൈമൺ സാഹിത്യ അവാർഡ്), പാസ്റ്റർ മത്തായി സാംകുട്ടിയ്ക്കും (മിഷനറി വി. നാഗൽ കീർത്തന അവാർഡ്) നൽകി. മത്തായി സാംകുട്ടിയ്ക്കു വേണ്ടി സിസ്റ്റർ ജോയ്‌സ് ദേവ് അവാർഡ് ഏറ്റുവാങ്ങി. അക്കാദമി ഭാരവാഹികളായ ലിജോ വർഗീസ് പാലമറ്റം, സാം കൊണ്ടാഴി, ഷാജി മാറാനാഥ എന്നിവർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ക്രൈസ്‌തവ സാഹിത്യ അക്കാദമിയുടെ മുഖപത്രമായ ക്രൈസ്‌തവ സാഹിതിയുടെ പുതിയ പതിപ്പ് അക്കാദമി വൈസ് പ്രസിഡണ്ട് പാ. ബാബു ജോർജ് പത്തനാപുരം, പാ. സാം പനച്ചയിലിനു നൽകി പ്രകാശനം ചെയ്തു.
അവാർഡ് ജേതാക്കളായ ബ്രദർ കെ എ ഫിലിപ്പ്, പാ. മനു ഫിലിപ്പ് എന്നിവരും പാ. ബാബു ജോർജ് പത്തനാപുരം, മാധ്യമ പ്രവർത്തകൻ കെ എൻ റസ്സൽ, സന്ദീപ് വിളമ്പുകണ്ടം, പാ. വി എം ജോൺ എന്നിവർ പ്രസംഗിച്ചു. ബ്രദർ ആലിച്ചൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
വാർത്ത: സാം കൊണ്ടാഴി
മീഡിയ കൺവീനർ
