റോം : ഇറ്റലിയുടെ വടക്കൻ മേഖല എമിലിയ – റൊമാഞ്ഞ റീജനിൽ ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തോളം ജനങ്ങളെ വീടുകളിൽനിന്നും മാറ്റി പാർപ്പിച്ചു. കനത്ത മഴയും രൂക്ഷമായ വെള്ളപ്പൊക്കവും എമിലിയ- റൊമാഞ്ഞയിലെ ജനജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റവെന്ന മേഖലയിൽ നിന്നുള്ള 800 ഓളം ആളുകളെയും ബൊളോഞ്ഞ പ്രദേശത്തുള്ള ഏകദേശം 200 പേരെയും താൽക്കാലിക ഷെൽട്ടറുകളിലും സ്‌കൂളുകളിലും കായിക കേന്ദ്രങ്ങളിലേക്കും മാറ്റി പാർപ്പിച്ചതായ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നദികൾ കരകവിഞ്ഞൊഴുകിയ ഫയെൻസയിലും മൊദിലിയാനയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ റോഡുകളിലും തെരുവുകളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പല പ്രേദേശങ്ങളിലും ‘റെഡ് അലർട്ട്’ നൽകിയിട്ടുണ്ട്.
