ഹനോയ് : തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിൽ വ്യാപക നാശനഷ്ടം വിതച്ച് യാഗി ചുഴലിക്കാറ്റ്. 59 പേർ മരിച്ചു. കനത്ത കാറ്റിനു പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണ് കൂടുതൽ മരണം സംഭവിച്ചതെന്ന് വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കൾ രാവിലെ പർവതമേഖലയായ കാവോ ബാങ് പ്രവിശ്യയിൽ 20 പേരുമായി പോകുകയായിരുന്ന ബസ് മണ്ണിടിച്ചിലിൽപെട്ട് ഒഴുകിപ്പോയി. ഫു തോ പ്രവിശ്യയിൽ, വെള്ളിയാഴ്ച രാവിലെ കനത്ത കാറ്റിൽ പാലം തകർന്ന് കാറുകളും ട്രക്കുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾ നദിയിൽ വീണു കാണാതായിരുന്നു. ചുഴലിക്കാറ്റു മൂലം വിയറ്റ്നാമിന്റെ വടക്കൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ട്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും മേഖലയിൽ ശക്തമായ മഴയുണ്ട്. പലയിടത്തും വീണ്ടും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന്, വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പു നൽകി.
