യുഎഇ : വെളുത്തുള്ളി കിലോയ്ക്ക് 654 രൂപ (28.95 ദിര്‍ഹം) ആണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഇന്നലത്തെ വില വിവിധ ഷോപ്പുകളില്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒറ്റപ്പെട്ട കടകളില്‍ 791 രൂപ വരെ (35 ദിര്‍ഹം) ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വില കൂടിയതോടെ, സവാളയ്ക്കു പുറമേ വെളുത്തുള്ളിയും പ്രവാസി വിഭവങ്ങളില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ വെളുത്തുള്ളിയുടെ വില ഉയര്‍ന്നതോടെ ചൈനീസ് വെളുത്തുള്ളിക്ക് ആവശ്യക്കാര്‍ കൂടിയതിനാൽ അവയുടെ വിലയിലും വർധനവുണ്ടായി . ചൈനീസ് വെളുത്തുള്ളിയുടെ തൊലി കളയാന്‍ എളുപ്പമാണെങ്കിലും രുചിയും മണവും കുറവാണെന്ന് പ്രവാസികള്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്‍പാദനം വൈകിയിരുന്നു. ജൂണില്‍ നട്ട്, വിളവെടുപ്പ് പൂര്‍ത്തിയാക്കി, സെപ്റ്റംബറില്‍ വിപണിയില്‍ എത്തേണ്ടിയിരുന്നവ ഇത്തവണ നവംബറിലാണ് ലഭിച്ചത്. വിളവും കുറവായിരുന്നു . അതാണ് വില ഉയരാനുള്ള പ്രധാന കാരണം. പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ കയറ്റുമതി തീരുവ 40% വര്‍ധിപ്പിച്ചതും സവാള, വെളുത്തുള്ളി വിലക്കയറ്റത്തില്‍ പ്രതിഫലിച്ചു. ജനുവരിയില്‍ വിപണിയില്‍ എത്തേണ്ട രണ്ടാംഘട്ട കൃഷിയുടെ വിളവ് മാര്‍ച്ചിലേ എത്തുകയുള്ളൂ. അതിനാല്‍ അതുവരെ കൂടിയ നിരക്ക് തുടരുമെന്നാണ് സൂചന.
