ആമാശയത്തിൽ രണ്ട് കിലോ മുടിയുമായി പത്താം ക്ലാസുകാരി : മുടിക്ക് 30 സെന്റി മീറ്റർ നീളവും 15 സെന്റി മീറ്റർ വീതിയുമുണ്ട്
കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആമാശയത്തിൽ നിന്ന് രണ്ട് കിലോയോളം തൂക്കം ഉള്ള മുടിക്കെട്ട് നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെന്റി മീറ്റർ നീളവും ആമാശത്തിന്റെ അതേ രൂപത്തിലാണ് ഉണ്ടായിരുന്നത്.സർജറി വിഭാഗം ഫ്രൊഫസർ ഡോ. വൈ ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ ശ്സ്ത്രക്രിയ ഡോ. വൈശാക് ചന്ദ്രൻ, ഡോ ജെറി ജോർജ്, ഡോ ബി രഞ്ജിത്ത്, ഡോ അഞ്ജലി അനിൽ, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർ ഡോ. മുഹമ്മദ് ബഷീർ, അസി. പ്രൊഫസർ ഡോ അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോ . ഷാജഹാൻ പറഞ്ഞു.അമിത ആകാംക്ഷയും അമിത സമ്മർദ്ദവും ഉള്ള കുട്ടികളിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് പെൺകുട്ടികളിൽ കാണുന്ന അവസ്ഥ ആണ് ഇതെന്ന് ഡോക്ടർമാർ പറയുന്നു. പല കാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളിൽ കെട്ടുപിണഞ്ഞ് ആഹാംരംശവുമായി ചേർന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും, വിളർച്ചയ്ക്കും വളർച്ച മുരടിക്കാനും കാരണമായേക്കും. ക്ഷീണതരാവുമ്പോൾ ആണ് പൊതുവേ ആശുപത്രിയിലേക്ക് എത്തുക. ഇതിന്റെ ശാസ്ത്രീയ നാമം ‘ട്രൈക്കോബിസയർ’ എന്നാണ്.
