യു പി : ഉത്തർപ്രദേശിൽ ഹൈന്ദവരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്നൗ രൂപതയിലെ ഫാ. ഡൊമിനിക് പിന്റോയാണ് അറസ്റ്റിലായ വൈദികൻ.
ലഖ്നൗ രൂപതയുടെ അജപാലനകേന്ദ്രമായ നവിന്തയിൽ കൂട്ട മതപരിവർത്തനസംഗമം നടന്നതായിട്ടാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആരോപണം. ഈ ആരോപണത്തിൽ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ലഖ്നൗ രൂപതയുടെ ചാൻസലറും വക്താവുമായ ഫാ. ഡൊണാൾഡ് ഡിസൂസ പറഞ്ഞു. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെടാതെ ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുന്ന ‘ക്രിസ്തുഭക്തർ’ എന്ന് സ്വയം വിളിക്കുന്ന ആളുകൾ, അവരുടെ പ്രാർഥനാസമ്മേളനങ്ങൾ പലപ്പോഴും രൂപതാകേന്ദ്രത്തിൽ നടത്താറുണ്ട്. ഇവരാരും മതംമാറുകയോ, ക്രിസ്ത്യാനികളാകാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. എന്നിട്ടും പൊലീസ് ഞങ്ങളുടെ ആളുകളെ അറസ്റ്റുചെയ്തു” – ഫാ. ഡിസൂസ വെളിപ്പെടുത്തുന്നു.
ദേവ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, അഞ്ചു സ്ത്രീകളടക്കം 15 ആൾക്കാരുടെ പേരുകൾ ഉണ്ടായിരുന്നു. സംസ്ഥാനത്തെ വ്യാപകമായ മതപരിവർത്തന വിരുദ്ധനിയമം ലംഘിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. പാവപ്പെട്ട ഹിന്ദുക്കളെ അവർ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നുവെന്ന് പരാതിക്കാരനായ ബ്രിജേഷ് കുമാർ വൈശ്യ ആരോപിച്ചു. ഒരുകൂട്ടം ഹിന്ദുക്കൾ പ്രാർഥനാസമ്മേളനത്തിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുകയും പരാതിയിൽ കത്തോലിക്കാ പുരോഹിതന്റെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തതായി ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.
