ചെന്നൈ ∙ ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇളവു വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ഒരു കല്ലറയിൽ സംസ്കാരം നടത്തിക്കഴിഞ്ഞാൽ 14 വർഷത്തിനു ശേഷം മാത്രമാണ് അവിടെ വീണ്ടും സംസ്കാരത്തിന് അനുമതി നൽകുന്നത്. ഇനി മുതൽ ഒരു വർഷത്തിനു ശേഷം കുടുംബക്കല്ലറകളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കും. ശവപ്പെട്ടികളിലല്ലാതെ സംസ്കാരം നടത്തിയിട്ടുള്ള സ്ഥലങ്ങളിലാണ് ഇത് അനുവദിക്കുക.
കുടുംബ കല്ലറകളിലെ ആദ്യ സംസ്കാരം മരം കൊണ്ടുള്ള പെട്ടികളിലാണു നടത്തിയിട്ടുള്ളതെങ്കിൽ 18 മാസത്തിനു ശേഷവും ലോഹപ്പെട്ടികളിലാണെങ്കിൽ 7 വർഷത്തിനു ശേഷവുമാകും അടുത്ത സംസ്കാരം അനുവദിക്കുക. സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലുമുള്ള ക്രിസ്ത്യൻ സെമിത്തേരികൾക്കാണു പുതിയ ചട്ടം ബാധകമാകുക.
കിൽപോക്ക് സെമിത്തേരിയിൽ സ്ഥാപിച്ചിട്ടുള്ള ബഹുനില കല്ലറ സമുച്ചയങ്ങൾ മറ്റു നഗരങ്ങളിലും സ്ഥാപിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കു സെമിത്തേരികളും ഖബറിടങ്ങളും ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളിൽ നഗര സഭകളുടെ നേതൃത്വത്തിൽ ഇവ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
