ലബനോൻ : ഇസ്രായേലും ഹിസ്ബുള്ളായും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദക്ഷിണ ലെബനോനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ അധിവസിച്ചിരുന്ന ക്രൈസ്തവരില്‍ 90% വും സ്വന്തം ഭവനങ്ങള്‍ വിട്ട് പലായനം ചെയ്തു. ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഹിസ്ബുള്ള ലബനോനില്‍ നിന്ന് ഇസ്രായേലിനെ നേരിടുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധസംഘമാണ് ഹിസ്ബുള്ളാ. ഇസ്രായേല്‍ – ഹിസ്ബുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നൂറിലധികം ലബനീസ് പൗരന്മാര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കയും മറ്റു നിരവധി രാജ്യങ്ങളും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള. 2006 ല്‍ ഇസ്രായേലുമായി 34 ദിവസത്തെ യുദ്ധം നടത്തിയിരുന്നു. ദക്ഷിണ ലെബനോനില്‍ നിന്ന് വീട് വിട്ടുപോയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പ്രധാനമായും തലസ്ഥാനമായ ബെയ്‌റൂട്ടിലെ ക്രൈസ്തവഭവനങ്ങളില്‍ ആണ് അഭയം തേടിയിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഇവര്‍ക്ക് ഇവിടെ തുടരാനാവില്ല എന്ന് സഭാ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃഷിയിടങ്ങള്‍ യുദ്ധത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത് ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. കോവിഡും ബെയ്‌റൂട്ടില്‍ ഉണ്ടായ വലിയ സ്‌ഫോടനവും മൂലം തകര്‍ച്ചയിലായ ലെബനീസ് സമ്പദ് വ്യവസ്ഥ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു
