ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍. ന്യൂഡല്‍ഹിയിലെ ചാണക്യപുരി നയതന്ത്ര എന്‍ക്ലേവിലെ ഇസ്രായേല്‍ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനം ഒരു ‘ഭീകരാക്രമണം’ ആയിരിക്കാമെന്നും കൗണ്‍സില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ദില്ലി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികള്‍ ഇപ്പോഴും അന്വേഷിക്കുകയാണ്,’ ഇസ്രായേല്‍ എംബസി വക്താവ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലി നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അഭിപ്രായത്തില്‍, തിരക്കേറിയ സ്ഥലങ്ങളിലും ജൂതന്മാരെയും ഇസ്രായേലികളെയും സേവിക്കുന്ന സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഇസ്രായേലി പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ തോതിലുള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക, തത്സമയം സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നിവയും നിർദ്ദേശിച്ചു.
