കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി സ്വന്തമാക്കി സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയം. ഈജിപ്തിലെ കെയ്റോയിൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ശ്രദ്ധേയമായ വസ്തുതയെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പത്താം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ച വിശുദ്ധ ശിമയോന്റെ പേരാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. സബലീനെന്ന് വിളിക്കപ്പെടുന്ന ഒരുകൂട്ടം വരുന്ന മാലിന്യം ശേഖരിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന ആളുകളാണ് ദേവാലയം നിർമ്മിച്ചത്. 1969ൽ നഗരത്തിന്റെ മേയർ ഇവരെയെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. മാലിന്യം ശേഖരിക്കുന്നവരിൽ ഭൂരിപക്ഷവും കോപ്റ്റിക് വിശ്വാസികൾ ആയിരുന്നു. 1975ൽ അവർ തകരവും, ഈറ്റയും ഉപയോഗിച്ച് ഒരു ദേവാലയം നിർമ്മിച്ചെങ്കിലും അത് അഗ്നിയിൽ നശിച്ചുപോയി. അതിൽ മനസ്സുമടുക്കാതെയാണ് സെന്റ് സൈമൺ ദ ടാണർ ദേവാലയ നിർമ്മാണത്തിലേക്ക് അവർ കടക്കുന്നത്. ഒരു ഗുഹയുമായി ബന്ധിപ്പിച്ചാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്.
