നട്ടുച്ചയ്ക്ക് തുറന്ന മൈതാനത്ത് മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാര ദാന സമ്മേളനം നടത്തി ; സൂര്യാഘാതമേറ്റ് 11 മരണം
നവി മുബൈയില വലിയ മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കാണികള്‍ക്ക് ഇരിക്കാനായി ഒരുക്കിയ ഭാഗത്ത് മേല്‍ക്കൂര തയ്യാറാക്കിയിരുന്നില്ല
നവി മുബൈ: മഹാരാഷ്ട്രയില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ മരണം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യാതിഥിയായ, മഹാരാഷ്ട്രാ സര്‍ക്കാരിന്‌റെ പരിപാടിയിലാണ് ദാരുണ സംഭവം. 50 പേർ സൂര്യതാപമേറ്റ് ചികിത്സയിലാണ്. മഹാരാഷ്ട്രാ ഭൂഷണ്‍ പുരസ്‌കാര ദാന ചടങ്ങാണ് 11 പേരുടെ മരണത്തിന് കാരണമായത്. നവി മുബൈയില വലിയ മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കാണികള്‍ക്ക് ഇരിക്കാനായി ഒരുക്കിയ ഭാഗത്ത് മേല്‍ക്കൂര തയ്യാറാക്കിയിരുന്നില്ല. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ താപനില. ഈ കഠിനമായ ചൂടിനിടെ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാായിരുന്നു ചടങ്ങ് നടന്നത്. സാമൂഹിക പ്രവര്‍ത്തകനായ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് ഇത്തവണ പുരസ്‌കാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുരസ്‌കാര ദാനം നിര്‍വഹിച്ചത്. ആയിരങ്ങളാണ് സദസിലുണ്ടായിരുന്നത്. കടുത്ത വേനലില്‍ മതിയായ മുന്‍കരുതല്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദാരുണ സംഭവമാണ് ഉണ്ടായതൈന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു. എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു
