യു.കെ കെറ്ററിങ്ങില്‍ മലയാളി നഴ്സിനെയും രണ്ടുമക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
ലണ്ടൻ: യു.കെ കെറ്ററിങ്ങില്‍ താമസക്കാരയ കോട്ടയം സ്വദേശിയായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്തു എന്നാണു റിപ്പോർട്ട്.
കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യു.കെ നോര്‍ത്താംപ്റ്റണ്‍ ഷെയര്‍ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് മറ്റുകാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യു.കെയിലേക്ക് താമസം മാറ്റിയത് .
