പാകിസ്ഥാൻ : പാകിസ്താനിലെ വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ രാജ്യത്തുനിന്നും വേർപെട്ട് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന പേരിൽ പ്രചരിക്കുന്ന ഈ കത്തിന് നിയമപരമായോ അന്താരാഷ്ട്ര തലത്തിലോ യാതൊരുവിധ സാധുതയുമില്ല.
മിർ യാർ ബലൂച് എന്ന വിഘടനവാദി പ്രവർത്തകൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയാകാൻ കാരണമായത്. മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സ്വന്തമായി പതാകയും ദേശീയഗാനവും കറൻസിയും രൂപീകരിച്ചതായും കത്തിൽ അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിൽ പ്രദേശത്തിന്റെ ഭരണം പൂർണ്ണമായും പാകിസ്താൻ സർക്കാരിന്റെ കീഴിൽ തന്നെയാണ്.
ഐക്യരാഷ്ട്രസഭയോ ലോകത്തിലെ മറ്റ് രാജ്യങ്ങളോ ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. ദീർഘകാലമായി കടുത്ത വിഘടനവാദ പ്രക്ഷോഭങ്ങളും സൈനിക അടിച്ചമർത്തലുകളും നേരിടുന്ന പ്രദേശമാണിത്. പ്രദേശത്തെ ചൈനീസ് വികസന പദ്ധതികൾക്കെതിരെ തദ്ദേശീയർക്കിടയിൽ ശക്തമായ ജനരോഷം നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ സ്വാതന്ത്ര്യ പ്രഖ്യാപന കത്ത് വെറും വ്യാജ പ്രചാരണം മാത്രമാണ്.

Comments are closed.