ഷാർജ : യുദ്ധത്തിൽ അനാഥരായ ഗാസയിലെ കുഞ്ഞുങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ‘ഗാസയ്ക്കായി’ എന്ന ജീവകാരുണ്യ പദ്ധതി തുടങ്ങി ഷാർജ. ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ അധ്യക്ഷയുമായ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി ആരംഭിച്ചത്.
യുദ്ധത്തിന്റെ ഭീകരതകൾക്കു സാക്ഷ്യംവഹിച്ച കുഞ്ഞുങ്ങൾ ഭീതി നിറഞ്ഞ ആ ദിവസങ്ങളുടെ ഓർമകളും മുറിവുകളുമായാണ് ജീവിക്കുന്നത്. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവരാണ് ആ കുഞ്ഞുങ്ങൾ, ഭൗതിക സാഹചര്യം ഒരുക്കുക മാത്രമല്ല. അവരുടെ ഹൃദയങ്ങളെ വേട്ടയാടുന്ന ഭീതിയിൽനിന്ന് അവരെ മോചിപ്പിക്കുകയും വേണം – ഷെയ്ഖ ജവഹർ പറഞ്ഞു.
