ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 450ൽ അധികം ആളുകളാണ് മങ്കിപോക്സ് വൈറസ് ബാധിച്ച് മരിച്ചത്.
പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മങ്കിപോക്സ് വ്യാപനത്തെ തുടർന്ന് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴിയാണ് മങ്കിപോക്സ് പകരുന്നത്. വസൂരിയേക്കാൾ രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സാമ്യമുണ്ട്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട രോഗമാണ് വസൂരി.
മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് പ്രധാനമായും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്നത്. 1958ൽ ആണ് ആദ്യമായി കുരങ്ങുകളിൽ ഈ രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ്.
