വാഷിംഗ്ടൺ ഡി.സി:പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും ഒത്തുകൂടുന്ന ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ റാലി സെപ്തംബർ 30ന്. പീഡിത ക്രൈസ്തവർക്കായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ ‘ഫോർ ദ മാർട്ടിയേഴ്സി’ന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിക്കുന്ന ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ൽ നിരവധിപ്പേർ പങ്കെടുക്കും.
തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സി’ന് തുടർച്ചയായി മൂന്നാം തവണയും വേദിയാകുന്നു എന്നതും സവിശേഷതയാണ്. നാഷണൽ മാളിൽ ഉച്ചതിരിഞ്ഞ് 3.00ന് റാലിക്ക് തുടക്കമാകും. തുടർന്ന് 4.00ന് കാപ്പിറ്റോളിലേക്ക് മാർച്ച് ചെയ്യും. ക്രൈസ്തവർക്കു നേരെയുള്ള മതപീഡനം ലോക ശ്രദ്ധയിൽ കൊണ്ടുവരിക എന്നതും റാലിയുടെ പ്രധാന ലക്ഷ്യമാണ്. 2020ലാണ് ഇദംപ്രഥമായി ‘മാർച്ച് ഫോർ ദ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെട്ടത്. കാലിഫോർണിയയിലെ ലോംഗ് ബീച്ചായിരുന്നു പ്രഥമ വേദി. മുൻവർഷങ്ങളിലേതുപോലെ ദ കാത്തലിക് കണക്റ്റ് ഫൗണ്ടേഷൻ, ഓപ്പൺഡോഴ്സ് യു.എസ്.എ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്, ലിബർട്ടി സർവകലാശാലയിലെ ഫ്രീഡം സെന്റർ, സ്റ്റുഡന്റ്സ് ഫോർ ലൈഫ് തുടങ്ങിയ സംഘടനകളുടെ പിന്തുണയും മാർച്ചിനുണ്ടാകും.ഇത് നാലാം വർഷമാണ് ‘മാർച്ച് ഫോർ മാർട്ടിയേഴ്സ്’ സംഘടിപ്പിക്കപ്പെടുന്നത്.

Comments are closed.