കോട്ടയം : ജെ ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക, റബർ, നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തടയുക, എന്നീ ആവശ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റ ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ സമിതി അംഗം ജേക്കബ് നിക്കോളാസ് എന്നിവർ ചേർന്നാണ് ഭീമഹർജി നൽകിയത്. ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അതിജീവന യാത്രയ്ക്ക് മുന്നോടിയായാണ് കേരളത്തിലുടനീളം ഒപ്പുശേഖരണം നടത്തിയത്.
കാർഷികോത്പന്ന വിലത്തകർച്ച മൂലം നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നു. റബർ വില 250 എങ്കിലും ആക്കാൻ സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കേരളത്തിലെ റബർ കർഷകർക്ക് നിലനിൽക്കാൻ സാധിക്കില്ലെന്ന് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം മുഖ്യമന്ത്രിയോട് പറഞ്ഞു.
