ന്യൂഡൽഹി : ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യ- ചൈന സൈന്യം പിൻമാറ്റം തുടങ്ങി. ദെംചോക്, ദെപ്‌സാങ് മേഖലകളിൽനിന്നുള്ള സേനാ പിന്മാറ്റം തിങ്കൾ ചൊവ്വയോടെ പൂർത്തിയാക്കും. ശേഷം 2020 ഏപ്രിലിൽ നിറുത്തിവച്ച പട്രോളിംഗ് പുനരാരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
2020 ലെ ഏറ്റുമുട്ടലിന് ശേഷം നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും നിർമ്മിച്ച ടെന്റുകൾ, ഷെഡുകൾ തുടങ്ങിയ താത്കാലിക നിർമ്മിതികൾ പൊളിച്ചു തുടങ്ങി. ഇന്ത്യൻ സൈന്യം ചാർദിങ് നാലയുടെ പടിഞ്ഞാറൻ ഭാഗത്തേക്കും ചൈനീസ് സൈന്യം കിഴക്കൻ ഭാഗത്തേക്കും പിൻവാങ്ങി. സൈനിക പിൻവാങ്ങലിൻ്റെ കാര്യത്തിൽ ചൈനയുമായി ധാരണയിൽ എത്തിയതായി ഒക്ടോബർ 21 നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ചൈനയും സ്ഥിരീകരിച്ചു.