പീഡിത ക്രൈസ്തവരെ പിന്തുണച്ച് ഹംഗറി പ്രസിഡന്റ് ഇറാഖില്‍
ബാഗ്ദാദ് : ഇറാഖില്‍ മൂന്ന്‍ വര്‍ഷത്തിലധികം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി അധിനിവേശം മൂലം കഷ്ടതയനുഭവിക്കുന്ന ക്രൈസ്തവരെ ജന്മദേശത്ത് നിലനിറുത്തുന്നതിനായി ഹംഗറി നല്‍കിവരുന്ന പിന്തുണ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പ്രോലൈഫ് നിലപാടുകളും ഉറച്ച ക്രിസ്തീയ വിശ്വാസവും വഴി നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് കാറ്റലിൻ നോവാക്ക്. ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പരസ്യമായി ഇവര്‍ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി ഇറാഖിലും ലോകമെമ്പാടുമായി മതപീഡനത്തിനു ഇരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ പിന്തുണക്കുകയും, സ്വന്തം ദേശത്ത് തുടരുവാന്‍ അവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഹംഗറി. പലായനത്തിന്റെ വക്കില്‍ നിന്ന രണ്ടര ലക്ഷത്തോളം ക്രൈസ്തവരെ സ്വന്തം ദേശത്ത് തുടരുന്നതിന് തങ്ങള്‍ പ്രാപ്തരാക്കിയെന്നു ഹംഗറി ഹെല്‍പ്‌സ് പറയുന്നു. മതപീഡനത്തിനിരയായ ക്രൈസ്തവര്‍ക്ക് സമയോചിതമായ സഹായം ചെയ്യുവാന്‍ ഹംഗറിക്ക് കഴിഞ്ഞുവെന്നും ഇത്തരത്തില്‍ സഹായം ചെയ്യുന്ന ഏക രാഷ്ട്രം ഹംഗറിയാണെന്നും അമേരിക്കന്‍ അഭിഭാഷക റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഫെല്ലോയുമായ സ്റ്റീഫന്‍ റാഷേ വെളിപ്പെടുത്തി. ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണങ്ങള്‍ പുനരുദ്ധരിക്കുന്നതിനും, നൈജീരിയയില്‍ ബൊക്കോഹറാം കൈവശപ്പെടുത്തിയ ക്രിസ്ത്യൻ സ്കൂള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനും ഹംഗറിയുടെ സഹായത്തോടെ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരിട്ട് സഹായം എത്തിക്കുന്നതാണ് ഹംഗറിയുടെ രീതി. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇറാഖിലെ ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കുഫ് പൂര്‍ണ്ണമായും പുനരുദ്ധരിച്ചത്.
