ആഫ്രിക്ക : എരിത്രീയയിലെ മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.എസ്.ഡബ്ല്യു ഉൾപ്പെടെ 30 മനുഷ്യാവകാശ സംഘടനകൾ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. രാജ്യത്തെ സ്ഥിതിഗതികളിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വരാനിരിക്കുന്ന 62-ാമത് മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ ഇക്കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം.
പതിനായിരത്തിലധികം ആളുകൾ എരിത്രീയയിൽ വിചാരണ കൂടാതെ തടവിൽ കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ജനാധിപത്യ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട 11 സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 2001 മുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും പിന്നിലാണ് ഇപ്പോഴും ഈ രാജ്യം. കൊലപാതകം, പീഡനം, അടിമത്തം തുടങ്ങി മാനവികതയ്ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങൾ അവിടെ തുടരുന്നതായി മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സമീപകാലത്ത് 24 ക്രൈസ്തവരെ ജയിലിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാൾ 18 വർഷമായി തടവിലായിരുന്നു. എന്നാൽ, പുതിയ തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടാക്കാനാണ് ഈ നീക്കമെന്ന് സംശയിക്കുന്നു. എരിത്രീയൻ സർക്കാർ പുരോഗതിയുടെ തെറ്റായ ചിത്രം നൽകാൻ ശ്രമിക്കുകയാണെന്നും, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും സി.എസ്.ഡബ്ല്യു പ്രതിനിധി ക്ലെയർ ഡെൻമാൻ പറഞ്ഞു. രാജ്യത്തെ വെല്ലുവിളികൾ പരിഹരിക്കാൻ വലിയ തോതിലുള്ള ആഗോള നിരീക്ഷണം തുടരണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

Comments are closed.