ഗാസ : അമേരിക്ക മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ കരാർ ഹമാസ് നിരസിക്കുമെന്ന് ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പദ്ധതിയിൽ ഇസ്രായേൽ ഒപ്പുവെച്ചതായും ഹമാസിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
60 ദിവസത്തെ വെടിനിർത്തലിനും ഇസ്രായേൽ ജയിലുകളിലെ പാലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും പകരമായി ഹമാസ് രണ്ട് ഘട്ടങ്ങളിലായി 10 ബന്ദികളെ കൈമാറുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇസ്രായേൽ മാധ്യമങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുക എന്നതുൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഈ നിർദ്ദേശം നിറവേറ്റുന്നില്ലെന്നും തക്കസമയത്ത് പ്രതികരിക്കുമെന്നുമായിരുന്നു ഹമാസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
