മിൽവോക്കി: ദൈവത്തിന്റെ ഇടപെടലാണ് ജീവൻ തിരിച്ചുനൽകിയതെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിൽവോക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കുനേരെയുണ്ടായ ആക്രമണത്തിനുശേഷം അമേരിക്കക്കാർ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദിപറഞ്ഞു: അക്രമിയുടെ വെടിയുണ്ട ഒരിഞ്ചിന്റെ നാലിലൊന്ന് മാറിയിരുന്നെങ്കിൽ എന്റെ ജീവനെടുക്കുമായിരുന്നു. ഇതിനേക്കുറിച്ച് സംസാരിക്കുന്നത് വളരെയധികം വേദനാജനകമാണ്. ആക്രമിക്കപ്പെടുകയാണെന്നും വെടിയുണ്ട ഏറ്റതായും ഞാൻ മനസ്സിലാക്കി. എന്നാൽ, ഞാൻ സുരക്ഷിതനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം, ദൈവം എന്നോടൊപ്പമുണ്ട്. വെടിയുണ്ടകൾ പാഞ്ഞുവരുമ്പോഴും ഞാൻ ശാന്തനായിരുന്നു. ജനങ്ങൾ എന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് അവരാരും ഭയപ്പെട്ട് ഓടിയില്ല. എന്റെ ലക്ഷ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ഒന്നിനും സാധ്യമല്ല- ട്രംപ് പറഞ്ഞു.
നാലുമാസത്തിനുള്ളിൽ ഞങ്ങൾ അവിശ്വസനീയമായ വിജയം നേടും. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങൾക്കും എല്ലാ മതവിശ്വാസികൾക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുയുഗം വരും. അമേരിക്കക്കാർക്കുവേണ്ടി മാത്രമല്ല ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് മറിച്ച് മുഴുവൻ അമേരിക്കയ്ക്കും വേണ്ടിയാണ് – ട്രംപ് പറഞ്ഞു.
