വത്തിക്കാൻ : വ്യവസായ ലാഭത്തിനുവേണ്ടി പരിസ്ഥിതിയെ മലിനമാക്കുന്ന വൻകിട കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി ലിയോ മാർപ്പാപ്പ. ഇറ്റലിയിൽ അനധികൃതമായി വൻതോതിൽ വിഷമാലിന്യങ്ങൾ തള്ളുന്ന അസെറ പ്രദേശം സന്ദർശിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മണ്ണും വെള്ളവും വായുവും മലിനമാക്കുന്നതിലൂടെയും സാമൂഹിക ജീവിതം തകർക്കുന്നതിലൂടെയും ഉണ്ടാക്കുന്ന പണത്തോടും അധികാരത്തോടുമുള്ള കമ്പനികളുടെ മോഹത്തെ ലോകം ഒന്നടങ്കം തള്ളിക്കളയണമെന്ന് റോമിൽ നിന്നും 220 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം സന്ദർശിക്കവെ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇറ്റലിയിൽ “തീയുടെ ദേശം” എന്നറിയപ്പെടുന്ന നേപ്പിൾസിന് സമീപമുള്ള ഈ പ്രദേശത്തെ ജനങ്ങളെ 1988 മുതൽ നടക്കുന്ന ഇത്തരം അനധികൃത മാലിന്യ നിക്ഷേപങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ വർഷം യൂറോപ്യൻ കോടതി നിരീക്ഷിച്ചിരുന്നു. മാലിന്യ മലിനീകരണം മൂലം മാരക രോഗങ്ങൾ പിടിപെട്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാനാണ് താൻ ഇവിടെ എത്തിയതെന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ പരിസ്ഥിതി സംരക്ഷണ ചർച്ചകളിലും ആഗോള കോർപ്പറേറ്റ് തലങ്ങളിലും ഈ വിഷയം വലിയ സ്വാധീനം ചെലുത്തും.

Comments are closed.