ജയ് ശ്രീറാം വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ മൂന്ന് പേർക്ക് മർദനം
ബെംഗളൂരു: ജയ് ശ്രീറാം വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേർക്ക് മർദനം. അഞ്ച് പേർക്കെതിരെ കേസ്. പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു. യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. മർദനത്തിൽ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർക്ക് പ്രായപൂർത്തിയായിട്ടില്ല.

Comments are closed.