വാഷിംഗ്ടൺ : ചാറ്റ്ജിപിടി-4o നൽകിയ തെറ്റായ വൈദ്യോപദേശത്തെ തുടർന്ന് ജീവൻ അപകടത്തിലായതായി ആരോപിച്ച് മുൻ പാസ്റ്റർ സ്കോട്ട് വിന്റേഴ്സ് ഓപ്പൺഎഐയ്ക്കും ഇലോൺ മസ്കിനുമെതിരെ കേസ് ഫയൽ ചെയ്തു. സാൻഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് 62 പേജുള്ള ഹർജി നൽകിയിരിക്കുന്നത്.
കഠിനമായ ശ്വാസകോശ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും മെഡിക്കൽ സഹായം തേടേണ്ടതില്ലെന്നും വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നും ചാറ്റ്ബോട്ട് നിർദ്ദേശിച്ചതായി ഹർജിയിൽ പറയുന്നു. തുടർന്ന് രക്തം കട്ടപിടിച്ച് ഇയാൾക്ക് ഗുരുതരമായ ശ്വാസകോശ തടസ്സം അനുഭവപ്പെടുകയും ജീവൻ അപകടത്തിലാവുകയും ചെയ്തു. പാസ്റ്ററായ തന്റെ വിശ്വാസങ്ങളെ ചൂഷണം ചെയ്ത് ചാറ്റ്ബോട്ട് തെറ്റിദ്ധരിപ്പിച്ചെന്നും ഇയാൾ ആരോപിക്കുന്നു.
എന്നാൽ ചാറ്റ്ജിപിടി ഒരു ഡോക്ടറല്ലെന്നും ആരോഗ്യ വിദഗ്ധരുടെ സേവനത്തിന് പകരമായി ഇത് ഉപയോഗിക്കരുതെന്നും ഓപ്പൺഎഐ വക്താവ് ഡ്രൂ പുസറ്റേരി പ്രതികരിച്ചു. ഉപയോക്താക്കളുടെ സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന കമ്പനിയുടെ രീതിക്കെതിരെ കടുത്ത വിമർശനമാണ് ഹർജിക്കാരന്റെ അഭിഭാഷകർ ഉന്നയിക്കുന്നത്.

Comments are closed.