പാരീസ് : ഹോളിവുഡ് ചിത്രം ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ മെൽ ഗിബ്സൺ നൽകിയ മുന്നറിയിപ്പ് വെളിപ്പെടുത്തി പ്രശസ്ത തിരക്കഥാകൃത്ത് റാൻഡൽ വാല്ലസ്. ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചാൽ സാത്താന്റെ ആക്രമണം നേരിടേണ്ടി വരുമെന്ന് ഗിബ്സൺ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
2004-ൽ പുറത്തിറങ്ങിയ വിഖ്യാത ചിത്രമായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങളും കുരിശുമരണവുമാണ് ദൃശ്യവൽക്കരിച്ചത്. യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം ലാഭത്തിനായോ ആരോടെങ്കിലും പ്രതികാരം ചെയ്യാനോ ആകരുത് നിർമ്മിക്കേണ്ടതെന്നും, ഇത് വലിയ ആത്മീയ പോരാട്ടമാണെന്നും ഗിബ്സൺ ഓർമ്മിപ്പിച്ചതായി വാല്ലസ് അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2027 മേയ് മാസത്തിൽ തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തിൽ യേശുക്രിസ്തുവായി അഭിനയിച്ച ജിം കാവീയസെലിന് പകരം ഫിന്നിഷ് നടൻ യാക്കോ ഓത്തോനെനാണ് രണ്ടാം ഭാഗത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാങ്കേതികച്ചെലവുകൾ ഒഴിവാക്കാനും പുതിയ അനുഭവം നൽകാനുമാണ് അഭിനേതാക്കളിൽ മാറ്റം വരുത്തിയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

Comments are closed.