വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിലെ ക്വിഷം ദ്വീപുകളോട് ചേർന്നുള്ള ഇറാന്റെ തന്ത്രപ്രധാന റഡാർ സൈറ്റുകളിൽ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇറാൻ നടത്തിയ ഡ്രോണാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പരാക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അമേരിക്ക അറിയിച്ചു. ഇതേസമയം ഇറാന്റെ പ്രധാന എണ്ണ ടെർമിനലുകൾ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലും സ്ഫോടനങ്ങളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപിൽ നിന്നാണ്.
മേഖലയിലെ ഇറാൻ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുമെന്നും യുഎസ് കൂട്ടിച്ചേർത്തു. അതേസമയം ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോണാക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി അയൽരാജ്യമായ കുവൈത്ത് സൈന്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.