ജെറുസലേം : അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംdപ് ഇസ്രയേലിന്റെ പരമോന്നത ബഹുമതിയായ ‘ഇസ്രയേൽ പ്രൈസ്’ സ്വീകരിക്കുന്നതിനായി ഏപ്രിലിൽ ജെറുസലേമിലെത്തുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 22-ന് നടക്കുന്ന ഇസ്രയേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയേക്കുമെന്ന് ഇസ്രയേലി ചാനലായ ചാനൽ 14 റിപ്പോർട്ട് ചെയ്തു. പുരസ്കാരം നേരിട്ട് സ്വീകരിക്കാൻ എത്തുമോ എന്ന ചോദ്യത്തിന് “അതെ, അങ്ങനെയാണ് തോന്നുന്നത്” എന്ന് ട്രംപ് മറുപടി നൽകിയതായും വിവരമുണ്ട്.
ജൂത ജനതയ്ക്ക് നൽകിയ സവിശേഷമായ സംഭാവനകൾ പരിഗണിച്ചാണ് ട്രംപിന് ഈ ബഹുമതി നൽകുന്നതെന്ന് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് പുരസ്കാര പ്രഖ്യാപനം ഉണ്ടായത്. ട്രംപിന്റെ ഭരണകാലത്ത് എടുത്ത പല രാഷ്ട്രീയ തീരുമാനങ്ങളും ഇസ്രയേലുമായുള്ള ബന്ധം ദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു.
ഇസ്രയേൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഈ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിക്കും. ജെറുസലേമിൽ നടക്കുന്ന ചടങ്ങിൽ ട്രംപിന്റെ സാന്നിധ്യം ഇസ്രയേൽ-അമേരിക്ക ബന്ധത്തിന്റെ പുതിയ തലങ്ങൾ വെളിപ്പെടുത്തുന്നതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പുരസ്കാര ലബ്ധിയെക്കുറിച്ചും സന്ദർശനത്തെക്കുറിച്ചുമുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ആഗോള സമൂഹം ഉറ്റുനോക്കുകയാണ് .

Comments are closed.