ഇസ്രായേൽ : ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തിബിനെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്രായേൽ വധിക്കുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ നേതാവാണിദ്ദേഹം. സുരക്ഷാ കൗൺസിൽ മേധാവി അലി ലാറിജാനി, ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനി എന്നിവരുടെ മരണം ഇറാൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാന്റെ സൈനിക-രാഷ്ട്രീയ തീരുമാനങ്ങളിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ലാറിജാനിയുടെ വിയോഗം ഇറാന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധം കടുത്തതോടെ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്; തുറസ്സായ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക 5000 പൗണ്ട് ശേഷിയുള്ള ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ച് കടുത്ത ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Comments are closed.