സൊമാലിയ : സൊമാലിയയിൽ പട്ടിണി മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായും രാജ്യത്തെ പകുതിയിലധികം ജനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയാണെന്നും ലോക ഭക്ഷ്യ ഏജൻസികൾ വ്യക്തമാക്കി. തുടർച്ചയായ അഞ്ച് സീസണുകളിൽ മഴ ലഭിക്കാതിരുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ആഫ്രിക്കൻ രാജ്യമായ സൊമാലിയയെ ഈ വൻ ദുരന്തത്തിലേക്ക് തള്ളിവിട്ടത്.
കടുത്ത പോഷകാഹാരക്കുറവ് മൂലം പതിനായിരക്കണക്കിന് കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് ‘സേവ് ദി ചിൽഡ്രൻ’ അറിയിച്ചു. കൃഷിയും കന്നുകാലി വളർത്തലും പൂർണ്ണമായും തകർന്നതോടെ ഗ്രാമീണ മേഖലകളിൽ നിന്ന് ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. മതിയായ ചികിത്സയും പോഷകാഹാരവും അടിയന്തരമായി എത്തിച്ചില്ലെങ്കിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Comments are closed.