ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനം. തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്ത് സുഭാഷ് മാർഗിലെ ചെങ്കോട്ട (ലാൽ ഖില) മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം 6:50 ഓടെ മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ20 കാറാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) എന്നിവരുൾപ്പെടെയുള്ള ഉന്നത അന്വേഷണ സംഘങ്ങൾ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കാർ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, താൻ ഈ വാഹനം മറ്റൊരാൾക്ക് വിറ്റിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും, മുംബൈയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലും മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.

Comments are closed.