തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടതിൽ സന്തോഷമറിയിച്ച് കേക്കുമായി ക്രൈസ്തവ സഭാ പ്രതിനിധികൾ ബിജെപി ഓഫിസിൽ. ബിലീവേഴ്സ് ചർച്ച്, ആക്ട്സ്, മാർത്തോമാ സഭ, സി.എസ്.ഐ, സാൽവേഷൻ ആർമി, കെ.എം.എഫ് ചർച്ച് തുടങ്ങിയവയുടെ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.
ലോകത്തെവിടെയും പ്രതിസന്ധിയിൽപ്പെടുന്ന മലയാളികൾക്ക് ജാതിമതരാഷ്ട്രീയ ഭേദമെന്യേ സഹായഹസ്തവുമായി ഇനിയും ബിജെപിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ പ്രതിനിധികളാണ് മാരാർജി ഭവനിൽ എത്തിയത്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രാജീവ് ചന്ദ്രശേഖർ അവരെ അറിയിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻറ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻറ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെ.എം.എഫ് ചർച്ച്), റവ. ബി.ടി. വറുഗീസ്, യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Comments are closed.