ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പാസ്റ്റർ ദശരഥ് ഗുപ്തയെ അറസ്റ്റ് ചെയ്ത ശേഷം നൗതൻവ പോലീസ് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ഒരു വർഷമായി പതിവായി ശുശ്രൂഷകളിൽ പങ്കെടുത്തിരുന്ന ഒരു വനിതാ സഭാംഗത്തിന്റെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാസ്റ്റർ ദശരഥ് ഗുപ്തയെ നൗതൻവ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 42 കാരനായ പാസ്റ്റർ നവംബർ 25 ന്, സഭാംഗത്തെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 5 ന് ജാമ്യം ലഭിച്ച പാസ്റ്റർ ഗുപ്ത ഡിസംബർ 12 നാണ് ജയിൽ മോചിതനായത്. ഹൈന്ദവ വിശ്വാസത്തിൽ നിന്ന് വന്ന പാസ്റ്റർ ഗുപ്ത ക്രിസ്തുവിൽ വിശ്വസിക്കുക മാത്രമല്ല, രണ്ട് വർഷം മുമ്പ് സഭ ആരംഭിക്കുകയും ആറ് പള്ളികളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു.
മതപരിവർത്തനത്തിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഗുപ്ത, പരാതിക്കാരിയെ, പരാതി കത്തിൽ ഒപ്പിടാൻ ഭർത്താവ് നിർബന്ധിച്ചതായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “പാസ്റ്റർ, യുവതിയെ പള്ളിയിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നതിന്റെ രേഖകളിൽ ഒപ്പിടാൻ സമ്മതിച്ചില്ലെങ്കിൽ, ഭർത്താവ് യുവതിയെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി. “ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് യുവതി സഭാ കൂട്ടായ്മയിൽ ചേർന്നത്. അവൾ വിശ്വാസത്തിൽ വളരെ ഉറച്ചിരുന്ന ആളാണ് .” ഗുപ്ത പറഞ്ഞു. 20 കിലോമീറ്റർ ചുറ്റളവിൽ ഏഴ് സഭകൾ നടത്തിയിരുന്ന പാസ്റ്റർ ഗുപ്തയ്ക്ക് മറ്റെല്ലാ ഗ്രാമങ്ങളിലും ഇതുമൂലം എതിർപ്പ് നേരിടേണ്ടി വന്നു. ബർവാ ഖുർദ് ഗ്രാമവാസികൾ പാസ്റ്റർ ഗുപ്തയെ ഗ്രാമത്തിൽ സഭാപ്രവർത്തനം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി, ഇത് അദ്ദേഹം നടത്തിയിരുന്ന 7 പള്ളികളും അടച്ചുപൂട്ടുന്നതിനും കാരണമായി. രണ്ടുതവണ തടങ്കലിലാക്കിയെങ്കിലും, പാസ്റ്റർ ഗുപ്ത തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു, “ഇപ്പോൾ ഞാൻ സത്യം അറിയുന്നു, സത്യം ഞാൻ നിഷേധിക്കുകയില്ല; ക്രിസ്തുവിനുവേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്.
