ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി പാക് പഞ്ചാബ് പോലീസ് അധികാരികൾ
ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സമീപം കനത്ത സുരക്ഷയേര്‍പ്പെടുത്തി അധികാരികൾ. പാക്ക് പഞ്ചാബ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ ഉസ്മാൻ അൻവറിന്റെ നിർദ്ദേശപ്രകാരം റാവല്‍പിണ്ടിയില്‍ മാത്രം സുരക്ഷയ്ക്കായി 432 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സമഗ്രമായ സുരക്ഷാ പദ്ധതി തയ്യാറാക്കാൻ പാക്ക് പഞ്ചാബ് പോലീസ്, തീവ്രവാദ വിരുദ്ധ വകുപ്പ്, ട്രാഫിക് പോലീസ്, സ്പെഷ്യൽ ബ്രാഞ്ച്, പഞ്ചാബ് ഹൈവേ പട്രോൾ എന്നിവയ്ക്ക് പോലീസ് കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് ഏറെ പ്രാധാന്യമുള്ള വിശേഷ അവസരങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തുന്നത് പതിവ് സംഭവമാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കനത്ത സുരക്ഷാവിന്യാസം.
ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പോലീസുകാരെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിവരമറിയിക്കണമെന്ന് സിറ്റി പോലീസ് ഓഫീസർ സയ്യിദ് ഖാലിദ് ഹമദാനി പറഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷം നടക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ, വിവിധ യുഎൻ ഏജൻസികളുടെ ഓഫീസുകൾ, വിദേശ എൻജിഒകൾ, മിഷനറി സ്കൂളുകൾ എന്നിവയ്ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
2017 ഡിസംബർ 17ന് പടിഞ്ഞാറൻ പാക്കിസ്ഥാനി നഗരമായ ക്വറ്റയിലെ ബെഥേൽ മെമ്മോറിയൽ മെത്തഡിസ്റ്റ് പള്ളിയിൽ സായുധ തീവ്രവാദികളും ചാവേർ പോരാളികളും ഇരച്ചുകയറി നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്സ് പിന്നീട് ഏറ്റെടുത്തിരിന്നു.
