ജനീവ :ആണവായുധങ്ങൾ ഇല്ലാതാക്കുവാനുള്ള ധാർമികമായ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലന ദിനമായ സെപ്തംബർ ഇരുപത്തിയാറാം തീയതി ഐക്യരാഷ്ട്രസഭയുടെ ഉന്നതതലയോഗത്തിൽ പ്രസ്താവന നടത്തി ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗർ.
പ്രസ്താവനയിൽ ആണവായുധ ഭീഷണി ഉയർത്തുന്ന അപകടസാധ്യതകൾ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.ആണവായുധങ്ങളുടെ വികസനത്തിനു നെട്ടോട്ടമോടുമ്പോൾ ആണവ നിർവ്യാപന ഉടമ്പടിയുടെ ആർട്ടിക്കിൾ VI പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനുപകരം, ആണവായുധ രാജ്യങ്ങൾ ആണവ പ്രതിരോധത്തെ ആശ്രയിക്കുന്നത് ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് മോൺസിഞ്ഞോർ ഗാല്ലഗർ ചൂണ്ടിക്കാട്ടി.
ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനത്തിന്റെ ആത്യന്തിക ലക്ഷ്യം ധാർമ്മികവും മാനുഷികവുമായ അനിവാര്യതയാണെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ചുബിഷപ്പ് സംസാരിച്ചത്.
ആണവായുധങ്ങളുടെ പൂർണമായ ഉന്മൂലനം കൈവരിക്കുന്നതിന് പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതികരണം ആവശ്യമാണെന്നും അതിനായി സഹകരണ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ അന്താരാഷ്ട്ര സമൂഹം കൂടുതൽ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
